
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് മനപൂര്‍വ്വമെന്ന വാര്‍ത്തകള്‍ ശരിവക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊച്ചയില്‍ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെ വി തോമസിനേയും ദൃശ്യങ്ങളില്‍ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചു. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ വിശദീകരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്.ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല
അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിലായി 10 ലേറെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥ സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.
തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല. റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിക്കുകയാണ്. ചോദിക്കുന്നവരോട് ഞാൻ ജാഥ അംഗം അല്ലല്ലോ എന്ന് പറഞ്ഞ് ഒഴിയുന്നു. ഇതിനിടയിലാണ് ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam