
തിരുവനന്തപുരം: കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. എന്നാലത് അനധികൃതമല്ല. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവിയില്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. 12 വര്‍ഷം ബിസിനസ് ചെയ്ത വരുമാനമാണ് മകന്‍ നിക്ഷേപിച്ചത്. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ട് പേരുടെയും വരുമാന സ്രോതസ് പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഇ പി വിശദീകരിച്ചു. അടുത്ത സംസ്ഥാന സമിതിയിൽ ഇ പി ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും. തുടര്‍ ചര്‍ച്ചയും സംസ്ഥാന സമിതിയിലാണ് നടക്കുക.
അഴിമതി ആരോപണത്തിൽ ഇപിക്കെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെടുത്തി അഴിമതി ആരോപണങ്ങളെ മൗനം കൊണ്ട് നേരിട്ടാണ് ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. ഏറെ കാലമായി അന്തരീക്ഷത്തിലുള്ള വിവാദം കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജനാണ് ഉന്നയിച്ചത്. എഴുതി നൽകാൻ അപ്പോൾ തന്നെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകാൻ പി ജയരാജൻ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് വിവരം. ഇപിയുടെ വിശദീകരണത്തോടെ നേതൃത്വത്തിൽ ഭിന്നതയില്ലാത്ത വിധം പ്രശ്ന പരിഹാരം കാണണമെന്ന പിബി നിര്‍ദ്ദേശം കൂടി മുൻനിര്‍ത്തി വിവാദം കെട്ടടങ്ങാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam