
കോഴിക്കോട്: അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സാഹചര്യങ്ങൾ മാറുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണെന്നും കേന്ദ്ര മന്ത്രി വിവരിച്ചു. താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവജനങ്ങളുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ പറഞ്ഞത്. കേന്ദ്രമന്ത്രി ക്രൈസ്തവ സഭകളുടെ സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭകൾ നൽകിയ സംഭാവന ആർക്കും വിസ്മരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
താമരശ്ശേരി രൂപത ആസ്ഥാനത്തെത്തി യുവജനങ്ങളുമായി നടത്തിയ സംവാദത്തിൽ നമ്മുടെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു കാലഘട്ടമാണ് ഇപ്പോഴെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടികാട്ടി. നമ്മൾ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിനോട് പൊരുതി ജയിച്ചത് നമ്മൾ ആഘോഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. അതിനിടയിൽ ന്യൂ ഇന്ത്യ എന്ന പ്രയോഗത്തെക്കുറിച്ചും രാജീവ് ചന്ദ്രശേഖർ വിവരിച്ചു. 'എന്താണ് ഈ ന്യൂ ഇന്ത്യ. പുതിയ ഇന്ത്യ എന്ന് പറഞ്ഞാൽ എന്താണ്. ഞാൻ ഒരു പ്രസന്റേഷൻ ചെയ്തപ്പോൾ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് ചോദിച്ചു. അതെല്ലാം ശരി, പ്രസന്റേഷനൊക്കെ നല്ലത് തന്നെ. എന്നാൽ എന്താണ് ഈ പുതിയ ഇന്ത്യയും പഴയ ഇന്ത്യയും. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസം എന്നും ചോദ്യം വന്നു'.
എന്താണ് ഈ ന്യൂ ഇന്ത്യ എന്ന പ്രയോഗം എന്നും അതിന്റെ പ്രാധ്യാന്യം എന്താണ് എന്നും ഞാൻ നിങ്ങളോട് വിശദീകരിക്കാം എന്ന് പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ ഇത് വിവരിച്ചത്. 'ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം നമ്മൾ ആഘോഷിക്കുകയാണ്. നിങ്ങൾക്ക് ഒരുപക്ഷേ ഇത് ചോദിച്ചാൽ ഉത്തരം പറയാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ അത് കഴിഞ്ഞേക്കാം. എന്തായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള നറേറ്റീവ്. ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങളിലും മറ്റ് രാജ്യങ്ങളിലും എന്താണ് സംസാരിച്ചുകൊണ്ടിരുന്നത് എന്ന് ഓർമ്മിക്കണം. ഇപ്പോൾ ഉണ്ടായ വ്യത്യാസം ഏവർക്കും മനസിലാകും. ഇതാണ് കാതലായ വ്യത്യാസമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിവരിച്ചു. ഐ ടി രംഗത്ത് നിന്നുള്ള ആയിരത്തോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കേന്ദ്രമന്ത്രിയുമായി സംവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam