
തിരുവനന്തപുരം : വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ അന്വേഷണത്തിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകന് ജാമ്യം നല്‍കിയ കേസില്‍ കക്ഷി ചേരാനായി ഇഡി കോടതിയിൽ ഹര്‍ജി നല്‍കി. ഹര്‍ജിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇ ഡി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ സത്യവാസ്ഥ വെളിപ്പെടുത്താന്‍ തങ്ങളെയും കേള്‍ക്കണം. ആയുധങ്ങള്‍ കണ്ടെടുത്തത് കൊണ്ടോ മഹസർ തയ്യാറാക്കിയത് കൊണ്ടോ അന്വേഷണം തീരില്ല. ജാമ്യ ഹര്‍ജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഇഡി അസിസ്റ്റന്‍റ് ഡയറക്ടര് സനത് റെഡ്ഡി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യഹർജി അംഗീകരിച്ചത്.
അതിനിടെ, ഇഡിയെ ആക്രമിച്ച കേസില്‍ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂട്ടറുടെ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പ്രോസിക്യൂർ പൊലീസിനോട് ആവശ്യപ്പെട്ടില്ലെന്ന വിവരമാണ് പുറത്ത് വന്നത്. പോലീസ് റിപ്പോട്ടിന് വിരുദ്ധമായി വാദിച്ച പ്രോസിക്യൂട്ടർ പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും കോടതിയിയെ അറിയിച്ചതോടെയാണ് പ്രതിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam