
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കാമെന്ന ഇഡി കത്തിൽ നിയമോപദേശം തേടി സർക്കാർ. വിഷയത്തിൽ എജിയുടെ ഉപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഇഡിയുടെ ശുപാർശയിൽ കേസ് എടുക്കണോ, കേസ് എടുക്കാനുള്ള വിവരങ്ങൾ കൈമാറിയോ, പ്രാഥമിക അന്വേഷണം നടത്തണോ തുടങ്ങിയ കാര്യങ്ങളിൽ നിയമ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ വിഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ രാഷ്ട്രീയമായ തിരിച്ചടി ആകുമോ എന്ന് പരിശോധിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ബിജെപിക്ക് മേൽക്കൈ കിട്ടുന്ന സാഹചര്യം മുന്നിൽ കാണണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്ന വിലയിരുത്തലിലാണ് സിപിഎം. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും അദ്ദേഹം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.
ടി വീണക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ കുറെ കാര്യങ്ങൾ ഇഡി തന്നെ പുറത്തുവിട്ടു. പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാൻ കഴിയുമോ എന്ന് നിരന്തരം പരിശ്രമിക്കുകയാണ്. ഒടുവിലെ ഉദാഹരണമാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള പദ്ധതിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐഒ റിപ്പോർട്ടിൽ പിണറായിയുടെ പേര് സൂചിപ്പിച്ചപ്പോൾ തന്നെ കേസിന്റെ പോക്കിൽ പാർട്ടിക്ക് വ്യക്തത ഉണ്ടായിരുന്നു. അന്ന് തന്നെ എല്ലാ വിവരങ്ങളും പുറത്തുവന്നിരുന്നു. 182 കോടിയുടെ കണക്ക് ആദ്യമേ പുറത്ത് വന്നിരുന്നു. അതിൽ ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുമുണ്ട്. സംഭാവന കൈപ്പറ്റിയ കണക്ക് പുറത്ത് വന്നതാണ്. ഈയൊരു കാര്യം മാത്രം തെരഞ്ഞെടുത്ത് കേസ് കെട്ടിച്ചമച്ചു. മറ്റാർക്കുമെതിരെ കേസ് എടുക്കാത്തത് എന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. പിണറായി വിജയനെതിരെ യുഡിഎഫ് സർക്കാർ കേസെടുത്താൽ അത് ബിജെപി കോൺഗ്രസ് ഡീലാണെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam