
തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്നും കാസർകോടേക്ക് സർവീസ് നടത്തുകയായിരുന്ന കെ എസ് ആർ ടി സി ബസിന് നേരെ കർണാടകയിൽ വെച്ച് അജ്ഞാതർ മുട്ടയെറിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്രൈവറുടെ കാഴ്ച മറച്ച് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്ന സംശയത്തെ തുടർന്ന് അട്ടിമറി സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കാൻ ഗതാഗത മന്ത്രി സി പി ജോൺ കെ എസ് ആർ ടി സിക്ക് നിർദേശം നൽകി.
ഇന്നലെ രാത്രി ഒൻപത് മണിയോടെ കർണാടകയിലെ വിടുതി എന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. കെ എസ് ആർ ടി സി കാസർകോട് യൂണിറ്റിലെ എ ടി സി 142 ഡീലക്സ് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്കാണ് അജ്ഞാതർ മുട്ടയെറിഞ്ഞത്. ഇതേതുടർന്ന് ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുകയും ബസ് വലിയ അപകടത്തിൽപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ പ്രദേശത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം ചുറ്റളവിലാണ് ഓഗസ്റ്റ് എട്ടിന് മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് ജീവനക്കാർ മരിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഇതേ സ്ഥലത്ത് സമാനമായ അപകടസാഹചര്യം ഉണ്ടായതാണ് അട്ടിമറി സംശയങ്ങൾക്ക് ഇടയാക്കിയത്.
സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി വിവിധ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത്. ഇതിനു പിന്നാലെ കെ.എസ്.ആർ.ടി.സി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ യാത്രാവഴി, ആക്രമണം നടന്ന സ്ഥലം, സമീപകാലത്ത് അവിടെയുണ്ടായ സമാന സംഭവങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുമെന്നും, അട്ടിമറി നടന്നതായി കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam