
കോഴിക്കോട്: എം കെ മുനീറിനെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി ഇടപെടൽ മൂലമെന്ന് സിപിഎം നേതാവ് എളമരം കരീം. ജമാഅത്തെ ഇസ്ലാമിയോടുള്ള ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ് ഇതിന് കാരണം. മൽസരിപ്പിക്കാത്തത് അനാരോഗ്യം കൊണ്ട് മാത്രമെന്ന വാദത്തിൽ കഴമ്പില്ലെന്നും എളമരം കരീം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർഎസ്എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അവർ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമാണ്. ലീഗിലെ സമുന്നത നേതാക്കൾ നേരത്തെ തന്നെ അതിനെതിരെ ആദർശപരമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും എളമരം കരീം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി ലീഗ് - സിപിഎം വാക്പോര് തുടരുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് മുസ്ലിം ലീഗെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ ആരോപണത്തിന് മറുപടിയുമായി പിഎംഎ സലാമും കെ എം ഷാജിയും രംഗത്തെത്തി. എ കെ ബാലൻ്റേത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണെന്ന് പിഎംഎ സലാം പ്രതികരിച്ചു. നട്ടാൽ മുളയ്ക്കാത്ത പച്ചക്കള്ളം പറയുന്നത് എ കെ ബാലന്‍റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും സ്വഭാവമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ്. വായിൽ വരുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ബാലൻ്റെ കാര്യം. പറയുന്ന ഒന്നിനും അടിസ്ഥാനമില്ലെന്ന് മാത്രമല്ല തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നുമില്ല. ലീഗിന് ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ലെന്നും വെൽഫെയർ പാർട്ടിയുമായിട്ടാണ് ബന്ധമെന്നും പി എം എ സലാം പറഞ്ഞു.
എ കെ ബാലൻ വക്കു പൊട്ടിയ കോടാലി ആണെന്ന് കെ എം ഷാജി പരിഹസിച്ചു. രാഷ്ട്രീയം പറയാതെ ചർച്ചകളെ വഴി തിരിച്ചു വിടാനുള്ള ടൂൾ ആയിട്ടാണ് അദ്ദേഹത്തെ പിണറായി നിയോഗിച്ചിരിക്കുന്നത്. സ്വന്തമായി അഭിപ്രായം പറയാൻ ഇല്ലാത്തയാളെയേ ഇങ്ങനെ നിയോഗിക്കൂ. വേങ്ങര അങ്ങാടിയിൽ വന്നു എസ് ഡി പി ഐ യെ കുറിച്ച് നാല് വർത്തമാനം പറയാൻ ബാലനെ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് പോലെ എസ് ഡി പി ഐ വോട്ട് വേണ്ടന്നൊന്നും പറയണ്ട. ബാലന്റെ പുറത്തു നട്ടെല്ലുണ്ടെങ്കിൽ വേങ്ങരയിൽ വന്നു എസ് ഡി പി ഐയെ തള്ളി പറയണം. എന്നിട്ട് മതി ബാലന്റെ മതേതര ഗീർവാണ പ്രസംഗമെന്നും കെ എം ഷാജി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam