
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പന്ത്രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനായി 22 കാരണങ്ങളും പ്രോസിക്യൂഷൻ അവതരിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം 12 ദിവസത്തെ പൊലീസ് കസ്റ്റഡി കോടതി അനുവദിച്ചത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തി, നിർബന്ധിച്ച് മൊഴി കൊടുപ്പിച്ചു എന്നിവയായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവർ സ്വമേധയാ ഷാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂർ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങൾ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവു എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്.
പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പ്രോസിക്യൂഷൻ മുന്നോട്ടുവച്ച വാദങ്ങൾ
. പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കണം
. പണയം വച്ച സ്വർണം അടക്കമുള്ള തെളിവുകൾ കണ്ടെത്തണം
. നരബലിയിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണം
. സൈബർ, ഫോറൻസിക് സഹായത്തോടെയുള്ള പരിശോധന വേണം
. പ്രതികളെ ഒന്നിച്ചിരുത്തി തെളിവുകൾ പരിശോധിക്കണം
. പ്രതികൾ കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചോ എന്ന് അന്വേഷിക്കണം
. പ്രതികളുടെ മുൻകാല കുറ്റകൃത്യ പശ്ചാത്തലം അന്വേഷിക്കണം
. ഷാഫി പല പ്രദേശങ്ങളിൽ നിന്ന് ആളുകളെ പത്തനംതിട്ടയിൽ എത്തിച്ചത് അന്വേഷിക്കണം
. ഷാഫി ഫേസ്‌ബുക്ക് വഴി കൂടുതൽ പേരുമായി ബന്ധപ്പെട്ടോ എന്നന്വേഷിക്കണം
. പ്രതികൾ ആയുധങ്ങൾ വാങ്ങിയ സ്ഥലങ്ങൾ കണ്ടെത്തണം
. ഭഗവൽ സിംഗിന്റെ അടുക്കൽ ചികിത്സ തേടിയവരിൽ നിന്ന് വിവരം തേടണം
. പ്രതികൾ വായിച്ച കുറ്റകൃത്യ പുസ്തകങ്ങളുടെ വിശദാംശം ശേഖരിക്കണം