"ഉഗ്രശാസന കേട്ടു ഞാനെന്‍റെ ഉച്ചഭാഷിണി തിരിച്ചപ്പോൾ..." സര്‍ക്കാറിനെതിരെ കവിതയുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ

By Web TeamFirst Published Nov 23, 2019, 10:53 PM IST
Highlights

സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 30 വരി കവിത ഫേസ്ബുക്കില്‍ എഴുതിയത്.

തിരുവനന്തപുരം: സര്‍ക്കാറിനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ കവിതയുമായി കോൺഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളി. 'ഉഗ്രശാസന' എന്ന പേരിലാണ് കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഷാഫി പറമ്പിലിനെതിരെയുള്ള പൊലീസ് മര്‍ദ്ദനം, വാളയാര്‍ സംഭവം, വയനാട്ടിലെ ഷെഹ്ലയുടെ മരണം എന്നിവയാണ് കവിതയുടെ വിഷയം. 'ഉഗ്രശാസന കേട്ടു ഞാനെന്‍റെ ഉച്ചഭാഷിണി തിരിച്ചപ്പോള്‍ കണ്ടു, പണ്ടു താഴേക്കുരുട്ടി വിട്ട ചെയര്‍ കൊണ്ടു മുറിഞ്ഞൊരു നടുത്തളം' എന്ന് തുടങ്ങുന്നതാണ് കവിതയില്‍ 30 വരികളുണ്ട്.

ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് മർദ്ദിച്ചതിനെതിരെ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചതിന് എല്‍ദോസ് കുന്നപ്പിള്ളിയടക്കമുള്ള മൂന്ന് എംഎല്‍എമാര്‍ക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉഗ്രശാസന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കെതിരെയും സര്‍ക്കാറിനെതിരെയും കവിതയുമായി എൽദേസ് കുന്നപ്പിള്ളി എത്തിയത്. 

എല്‍ദോസ് കുന്നപ്പിള്ളി എഴുതിയ കവിത

ഉഗ്രശാസന കേട്ടു ഞാനെന്‍റെ
ഉച്ചഭാഷിണി തിരിച്ചപ്പോൾ
കണ്ടു പണ്ടു താഴേക്കുരുട്ടി വിട്ട ചെയർ
കൊണ്ടു മുറിഞ്ഞൊരു നടുത്തളം !

കണ്ട ചിത്രം കരിതേക്കുവാൻ
കൊണ്ടു നടക്കുമീ പ്രതിപക്ഷം.

എന്തു മോശമീ പ്രതിപക്ഷം
എന്നെ കാക്കണേ സഭാചട്ടം.

എത്ര വേണേലും ശാസിച്ചെന്‍റെ
മിത്ര യൂത്തിന്‍റെ മുറിവുണക്കൂ.

ഏതു റൂളിലും മേലു നോവാത്ത
നീല മേഘമാണെന്‍റെ പക്ഷം.

വാഴ വയ്ക്കുവാൻ വാഴ്സിറ്റിയിൽ
വെറുതെ കിട്ടുമോ പുരയിടം ?
ഉത്തരത്തിൽ കെട്ടി തൂക്കിയ
ഉത്തരം രണ്ട് പെൺ ജഡം !

നിങ്ങൾ ഭരിക്കിലീകാക്കീ ലാത്തി
പൊങ്ങി തരിക്കലീ വാലു താഴ്ത്തി
എന്റെ ശ്വാസവുമെടുത്തു കൊൾക
എന്റെ മകളെ തിരിച്ചു തായോ.

പാമ്പു തീർത്തൊരീ പാഠപുസ്തകം,
മാതൃവിദ്യാലയം ശ്മശാന തറയിടം !

എന്തു വേണേലും റൂളു ചെയ്തെന്‍റെ
കണ്ണുതുറക്കുന്ന കാവലാളേ !
എന്റെ പാവാട കുരുന്നിനെ
എന്തു ചെയ്തീ പാമ്പുകൾ ?

കണ്ണുനീരിൽ നാം വേവവേ,
കണ്ണാ നിനക്കീയിരിപ്പിടം
ഇന്നു തന്നു, നീ നാളെ ഒഴിയവേ
ഒന്നുകൂടി മറിച്ചങ്ങു പോകണേ.

click me!