
ദില്ലി : കേന്ദ്ര വൈദ്യുത നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. അവതരിപ്പിച്ച ശേഷം പിൻവലിച്ച കാർഷിക നിയമങ്ങളുടെ ഗതിയാകും വൈദ്യുതി ബില്ലിനെന്ന് സംയുക്ത തൊഴിലാളി യൂണിയൻ മുന്നറിയിപ്പ് നൽകി. ജീവനക്കാർ മാത്രം സമരം ചെയ്താൽ പോരെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
വൈദ്യുത നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സർക്കാർ നേരത്തെ തന്നെ പ്രമേയം പാസാക്കി എതിർപ്പറിയിച്ചിരുന്നു. വിഷയത്തിൽ തൊഴിലാളി യൂണിയനുകൾ ഇന്ന് ഒന്നിച്ചുള്ള സമരമാണ് നടത്തിയത്. ബിജെപി അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസിന്റെ അംഗങ്ങൾ സമരത്തിൽ പങ്കെടുത്തില്ല. ഇവരൊഴികെ മറ്റ് യൂണിയനിലെ തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നു. അത്യാഹിതം പോലെ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ജോലിയെടുക്കൂ എന്നാണ് യൂണിയനുകൾ അറിയിച്ചത്.
പാർലമെന്റിൽ ബില്ലവതരിപ്പിക്കുന്ന ദിവസത്തിൽ മാത്രമുള്ള സമരമായതിനാൽ കേരളത്തിൽ സേവനങ്ങൾ കാര്യമായി തടസ്സപ്പെട്ടില്ല. ശക്തമായ തുടർ സമരം ഉണ്ടാകുമെന്നാണ് യൂണിയനുകൾ നൽകുന്ന മുന്നറിയിപ്പ്. നിലവിൽ വൈദ്യുതി വിതരണ രംഗത്ത് കേരളത്തിൽ ഏക കമ്പനിയാണ് കെ എസ് ഇ ബി. കേരളത്തിലെ വൈദ്യുതി വിതരണ രംഗത്തേക്ക് സ്വകാര്യ വിതരണക്കാരും ഉൽപ്പാദകരും കൂടെ വരുന്നതോടെ കെ എസ് ഇ ബിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുമെന്നാണ് മുൻകൂട്ടി കാണുന്നത്.
'പ്രതിഷേധം ഉയരണം, നാട് ഒരുമിച്ച് നില്‍ക്കണം', വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കൃഷ്ണന്‍കുട്ടി
വൻകിട ഉപഭോക്താക്കളിൽ നിന്ന് കൂടിയ നിരക്ക് ഈടാക്കിയാണ് കേരളത്തിൽ വൈദ്യുതി വിൽക്കുന്നതെന്നാണ് കെ എസ് ഇ ബിയുടെ വാദം. സാധാരണക്കാർക്ക് ആനുകൂല്യ നിരക്കിൽ വൈദ്യുതി നൽകുന്നതും സബ്‌സിഡിയും എല്ലാം നിലയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയ തലത്തിലെ സമരങ്ങൾക്കൊപ്പം സംസ്ഥാനത്ത് തുടർന്നും വൈദ്യുതി ഉൽപ്പാദന, വിതരണ മേഖല സ്തംഭിക്കുന്ന സമരങ്ങളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.