
നിലമ്പൂർ: ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. നിലമ്പൂർ കരുളായി പാലാങ്കര വലിയ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. കൃഷിയിടത്തിൽ നിന്നും കാട്ടാനയുടെ ഉച്ചത്തിലുള്ള ചിഹ്നം വിളി കേട്ട നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഴമേറിയ കിണറ്റിൽ ആന അകപ്പെട്ടതായി കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശവാസികൾ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
നിലമ്പൂർ സൗത്ത് ഡിവിഷനിലെ വനപാലക സംഘവും ദ്രുതപ്രതികരണ സേനയും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറിന് ആഴമുണ്ടായിരുന്നതിനാലും ആനയ്ക്ക് സ്വയം കയറാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാലും ജെസിബി എത്തിച്ചാണ് വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വ്യാപ്തി കൂട്ടുകയും, ആനയ്ക്ക് നടന്നു കയറാൻ പാകത്തിൽ മണ്ണുകൊണ്ട് ചരിവ് നിർമ്മിക്കുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഈ മൺതിട്ടയിലൂടെ കാട്ടാന സുരക്ഷിതമായി കിണറ്റിന് പുറത്തെത്തി. വീഴ്ചയിൽ ആനയ്ക്ക് ചെറിയ രീതിയിലുള്ള പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന് വനപാലകർ നിരീക്ഷിച്ചു. കിണറ്റിൽ നിന്ന് പുറത്തുചാടിയ ആന തൊട്ടടുത്ത വനമേഖലയിലേക്ക് തന്നെ തിരികെ ഓടിപ്പോയി. ഇതോടെയാണ് വനപാലകർക്കും നാട്ടുകാർക്കും ആശ്വാസമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam