കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻപുഴയിൽ കിണറ്റിൽ വീണ ആനയെ രക്ഷിച്ച് കരകയറ്റി വനംവകുപ്പും നാട്ടുകാരും. മുത്തപ്പൻ പുഴയ്ക്ക് സമീപത്ത് ചെങ്കുത്തായ ഒരു മലയ്ക്ക് അടുത്തുള്ള ഒരു കിണറ്റിലാണ് ഇന്ന് രാവിലെ ഒരു ആന വീണത്. ചെളി നിറഞ്ഞ കിണറ്റിൽ വീണ ആനയെ ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രക്ഷിച്ചത്. ഇന്നലെ വൈകിട്ടാണ് ആന കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടെത്തിയത്.
രാവിലെ 11 മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ഒറ്റമനസ്സോടെ പങ്കെടുത്തു. ''പേടിക്കണ്ട, പേടിക്കണ്ടാട്ടോ, എങ്ങനെയെങ്കിലും രക്ഷപ്പെടുത്താം'', എന്ന് നാട്ടുകാർ പറയുന്ന ദൃശ്യം മനസ്സലിയിപ്പിക്കുന്നതായിരുന്നു. ഒടുവിൽ എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആനയെ പുറത്തെത്തിക്കുകയായിരുന്നു.
ആന കിടന്ന കിണറ്റിലേക്ക് അടുത്ത് നിന്ന് ജെസിബി ഉപയോഗിച്ച് ഒരു വഴി വെട്ടി ആനയ്ക്ക് നടന്ന് കയറി വരാൻ പാകത്തിൽ ആക്കിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ഥലത്ത് വേലി കെട്ടാൻ വന്ന ഫെൻസിംഗുകാരും നാട്ടുകാരുമാണ് കാടായി കിടന്ന ഇടത്ത് ഇങ്ങനെ ആന കിണറ്റിൽ കുടുങ്ങിയതായി കണ്ടെത്തി വനംവകുപ്പിനെ വിവരമറിയിച്ചത്. രണ്ട് ദിവസമായി ആന വീണ് കിടക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ആനയ്ക്ക് കാര്യമായി ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്നാണ് വിവരം.
ആനയുടെ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam