കൊച്ചിയിൽ നടന്ന ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള സമ്മിറ്റ്, കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങൾക്കുള്ള ഒരു പ്രധാന ചർച്ചാവേദിയായി. മാറുന്ന വിവാഹ സങ്കൽപ്പങ്ങൾ, കൊച്ചിയുടെ രാത്രി ജീവിതം, സിനിമ, ജുഡീഷ്യറിയിലെ മാറ്റങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി. യുവതലമുറയെ ആകർഷിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ ആവശ്യമാണെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു
കൊച്ചി: കേരളത്തിന്‍റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സംഗമ വേദിയായി കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ഗ്ലോബൽ കേരള സമ്മിറ്റ്. മാറുന്ന കാലത്തെ കേരളത്തിലെ വിവാഹ സങ്കൽപങ്ങൾ മുതൽ കൊച്ചിയുടെ രാത്രി ജീവിതം എങ്ങനെ സജീവവും ക്രിയാത്മകവുമാക്കാം എന്ന ആശയം വരെ സമ്മിറ്റിൽ ചർച്ചയായി. അധികാര സങ്കൽപങ്ങളിലും ജുഡീഷ്യൽ സംവിധാനങ്ങളിലും കാലാനുസൃതമായി ഉണ്ടാകേണ്ട മാറ്റങ്ങളിൽ തുടങ്ങി മാറുന്ന കാലത്തെ സിനിമാ സങ്കൽപങ്ങളും ചർച്ചകളിൽ ഇടം നേടി. അങ്ങനെ കേരളത്തിന്‍റെ സാമൂഹ്യ ജീവിതത്തിലെ പല തലങ്ങളിലൂടെ കടന്നു പോകുന്ന ചർച്ചകളുടെ മൊത്തം വേദിയായി ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള സമ്മിറ്റ് മാറി. യുവതലമുറയെ നാട്ടിൽ ജീവിക്കാൻ പ്രേരിപ്പിക്കും വിധമുള്ള മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകണമെന്നാണ് ഉദ്ഘാടകനായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്. ഏത് അധികാരസ്ഥാനത്ത് ഇരിക്കുന്നവരും പൗരൻ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
രാത്രി ജീവിതം ക്രീയാത്മകവും സജീവവുമാകും
സാമൂഹിക ഉത്തരവാദിത്വത്തോടെ മാറ്റങ്ങളെ സ്വീകരിക്കാൻ മലയാളി തയ്യാറായാൽ കൊച്ചി അടക്കം മെട്രോ നഗരങ്ങളിലെ രാത്രി ജീവിതം കൂടുതൽ ക്രിയാത്മകവും സജീവവും ആകുമെന്ന് മധ്യ മേഖല ഡി ഐ ജി അരുൾ ബി. കൃഷ്ണ പറഞ്ഞു. ഒ ടി ടി കാലത്ത് മാറുന്ന സിനിമ മേഖലയെ കുറിച്ചുള്ള ചർച്ചയിൽ നടനും നിർമാതാവുമായ വിജയ് ബാബു ഉൾപ്പെടെയുള്ളവർ ആശയങ്ങൾ പങ്കുവെച്ചു. രാഷ്ട്രീയ സാമൂഹിക വാണിജ്യ രംഗങ്ങളിലെ പ്രധാന വ്യക്തിത്വങ്ങളും ഗ്ലോബൽ കേരള സമിറ്റിന്റെ ഭാഗമായി.


