
തൃശ്ശൂർ: ആതിരപ്പിള്ളയിൽ റിസോർട്ടിലെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 9 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ പുറത്തെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത്.
അതിരപ്പള്ളിയിലെ റിസോർട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് കാട്ടാന വീണത്. റിസോർട്ട് ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും പലപ്പോഴും മഴ തടസ്സമായി. കിണറിന് 35 അടിയിലേറെ താഴ്ചയുളളതിനാല്‍ സമാന്തരമായി മറ്റൊരു വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.
ആനയുടെ കാലിന്‍റെ ഭാഗം വരെ മാത്രമെ കിണറില്‍ വെള്ളമുണ്ടായിരുന്നുള്ളു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം രാത്രി പത്തരയോടെ 10 ശതമാനം വിജയിച്ചു. ഒടുവില്‍ രാത്രി 12.30ഓടെ ആനയെ കിണറിന് പുറത്തെത്തിക്കാനായി.
വാഴച്ചാല്‍ ഡിഎഫ്ഓയും മൂന്നു റേഞ്ച് ഓഫീസര്‍മാരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. പരിസരവാസികളും സഹായത്തിനെത്തിയിരുന്നു. വേനൽക്കാലത്ത് ഭക്ഷണവും വെള്ളവും തേടി കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങിവരുന്നത് ഇവിടെ പതിവാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam