
തൃശൂർ : വരന്തരപ്പിള്ളിയിലെ ജനവാസമേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമം തുടരുന്നു. വനം വകുപ്പും പ്രാദേശിക സന്നദ്ധ പ്രവർത്തകരും മലയോര സംരക്ഷണ സമിതിയും പ്രത്യേക സംഘങ്ങളായാണ് പ്രയത്നം
തിങ്കളാഴ്ച രാവിലെ വേലൂപ്പാടത്തു നിന്നാണ് പത്തുപേർ വീതമുള്ള ഏഴ് സംഘങ്ങൾ ആനകളെ തുരത്താൻ തോട്ടങ്ങളിൽ കയറിയത്.വരന്തരപ്പള്ളിയിലെ കവരമ്പിള്ളി, കള്ളായിമൂല, കുട്ടഞ്ചിറ, തുടങ്ങിയ സ്ഥലങ്ങളിൽ സംഘം തിരിഞ്ഞ് ആളുകൾ നടത്തിയ തിരച്ചിലിലാണ് ആനക്കൂട്ടത്തെ കണ്ടത്. ആനകളെ വേലൂപ്പാടം പാത്തിക്കിരിച്ചിറ പ്രദേശത്ത് വെച്ച് പടക്കം പൊട്ടിച്ചും തീ കത്തിച്ചും ഓടിച്ചു. ഇവിടെ നിന്ന് നടാമ്പാടത്തെ തോട്ടത്തിൽ ആനകളെ എത്തിച്ച് വല്ലൂർ കാട്ടിലേക്ക് കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ ഉച്ചയോടെ ആനകൾ പാത്തിക്കിരി ചിറയിലേക്കു തന്നെ തിരച്ചു വന്നു. മേഖലയിലെ സ്കൂളുകൾ വിടുന്ന സമയമായതോടെ സംഘങ്ങൾ ശ്രമമവസാനിപ്പിച്ചു. നാട്ടുകാരെ പിരിച്ചയച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ആനകളെ തുരത്തുന്നതിനുള്ള പരിശ്രമം തുടർന്നു.
വനം വകുപ്പിന്‍റെ പാലപ്പിള്ളി, ചിമ്മിനി, വെള്ളിക്കുളങ്ങര റെയ്ഞ്ചുകളിലെ ഉദ്യോഗസ്ഥരാണ് ആനകളെ കാട് കയറ്റാൻ എത്തിയത്. വേലൂപ്പാടം, പുലിക്കണ്ണി, കവരമ്പിള്ളി, വേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളായി ആന കൂട്ടം വ്യാപക നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam