
തിരുവനന്തപുരം: എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. നാളെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരസ്ഥലത്ത് നിന്നും പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചുമായിരിക്കും പ്രതിഷേധ പ്രകടനം. മറ്റന്നാൾ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഉപവാസത്തിൽ പങ്കെടുക്കാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായി സമരസമിതി അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ഇരകളും മാര്‍ച്ചിൽ പങ്കെടുക്കും.
അതേസമയം എൻഡോസൾഫാൻ സമരത്തിൽ സര്‍ക്കാര്‍ നൽകിയ ഉറപ്പിൽ അവ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് ദയാബായിയും സമരസമിതിയും പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉറപ്പുകൾ മാറ്റിയെഴുതി നൽകണമെന്ന ആവശ്യം തള്ളിയതോടെ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. ശനിയാഴ്ച ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എൻഡോസൾഫാൻ ഇരകളെ അണിനിരത്തി ബഹുജന മാര്‍ച്ച് നടത്താനാണ് തീരുമാനം
മന്ത്രിമാരായ വീണാ ജോര്‍ജ്ജും ആര്‍.ബിന്ദുവുമായി സമരസമിതി ചര്‍ച്ച നടത്തിയപ്പോൾ പല ഉറപ്പുകളും നൽകിയെങ്കിലും ഇക്കാര്യങ്ങൾ എഴുതി നൽകിയപ്പോൾ ആവശ്യങ്ങളെല്ലാം പരിഗണിക്കാം എന്ന് മാത്രമാക്കിയിരുന്നു. ഇതോടെയാണ് സമരസമിതി വീണ്ടും പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്. മാറ്റി നൽകിയ ഒറ്റപ്പേജുള്ള മിനുറ്റ്സിൽ മന്ത്രിമാരുടെ ഒപ്പ് മാത്രമിട്ട് മടക്കി അയച്ചതിലും സമരസമിതിക്ക് അമര്‍ഷമുണ്ട്. പറഞ്ഞ ഉറപ്പുകൾ ലംഘിച്ച സര്‍ക്കാരിന്‍റേത് ചതിയാണെന്നും സമരസമിതി പറഞ്ഞു.
എന്നാൽ സമരസമിതിയെ തള്ളിയ മുഖ്യമന്ത്രി എൻഡോസൾഫാൻ ഇരകളോട് സര്‍ക്കാരിന് അനുഭാവ പൂര്‍വമായ സമീപനമാണെന്നും വിശദീകരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ സമരസമിതി തേടിയതിനിടെയാണ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്
അതേസമയം ദയാബായിയുടെ നിരാഹാരസമരം പതിനേഴാംദിനവും തുടരുകയാണ്. ആശുപത്രിയിൽ നാലാംദിനവും സമരം തുടരുന്ന ദയാബായിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. അതിനിടെ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ചും ജനകീയ പിന്തുണയോടെ ഞാനും ദയാബായിക്കൊപ്പം എന്ന പേരിൽ ഉപവാസം നടത്തിയും സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം