
കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഹൈക്കോടതിയിൽ. ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് നായർ മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയെന്നാണ് ഇഡി പറയുന്നത്.
സന്ദീപ് നായരുടെ പരാതിക്ക് പിന്നില്‍ ക്രൈംബ്രാഞ്ചെന്നാണ് ഇഡി വിശദീകരിക്കുന്നത്. എന്‍ഫോഴ്സ്മെന്‍റിനെതിരെ ക്രൈംബ്രാഞ്ച് വ്യജതെളിവ് ഉണ്ടാക്കുകയാണെന്നും നിയമ നടപടികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇഡി ആരോപിച്ചു. ക്രൈംബ്രാഞ്ച് എഫ്ഐആർ അസാധാരണ പ്രതിസന്ധിയുണ്ടാക്കിയെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. കള്ളപ്പണക്കേസില്‍ ഇടപെടാനുള്ള ശ്രമം മാത്രമാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരായ കേസിന് പിന്നിൽ. ഉന്നതരുടെ പേരുകൾ ഉൾപ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങൾക്ക് ചോർത്തിയിട്ടില്ല. എല്ലാ രേഖയും ആക്ഷേപം ഉന്നയിക്കുന്നവുടെ കയ്യിലുണ്ടെന്നും ഇഡി പറയുന്നു.
എന്നാല്‍ എൻഴോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരായ സന്ദീപ് നായരുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. മൊഴി പൂർണ്ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മുദ്രവെച്ച കവറിൽ നൽകാമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam