
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിൽ തുടർ നീക്കവുമായി എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സ്വപ്ന നല്‍കിയ മൊഴി പകർപ്പ് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാനും എൻഫോഴ്സ്മെന്‍റ് നീക്കം തുടങ്ങി. അതേസമയം, രഹസ്യമൊഴിയിൽ എൻഫോഴ്സ്മെന്‍റ് നടപടി വൈകിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് സ്വപ്ന സുരേഷിന്‍റെ നീക്കം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് അർഷദ് ഖാൻ ആണ് സ്വപ്ന സുരേഷിന്‍റെ 164 മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴി നിലവിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയ്ക്ക് തിരിച്ച് നൽകി കഴിഞ്ഞു. ഇഡി അന്വേഷിക്കുന്ന കള്ളപ്പണ കേസിലാണ് സ്വപ്ന സുരേഷ് 164 മൊഴി നൽകിയത് എന്നതിനാൽ ഇഡിയ്ക്ക് ഈ മൊഴി പകർപ്പ് വാങ്ങി തുടർ അന്വേഷണം നടത്താനാകും. മൊഴി പകർപ്പ് ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഇഡി അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മൊഴി പകർപ്പ് കിട്ടിയാൽ സ്വപ്ന സുരേഷിന് നോട്ടീസ് നൽകി വിശദമായ മൊഴിയെടുക്കും. അതിന് ശേഷമാകും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. എന്നാൽ തുടരന്വേഷണം വൈകിയാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പറഞ്ഞു.
Also Read: സ്വപ്‍നയുടെ അഭിഭാഷകനെതിരെ കേസ്, ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത് എറണാകുളം സെൻട്രൽ പൊലീസ്
കസ്റ്റംസിന് ഒരു വർഷം മുൻപ് സ്വപ്ന കൊടുത്ത 164 മൊഴിയ്ക്ക് സമാനമായ വിവരങ്ങളാണ് ഇപ്പോൾ നൽകിയ മൊഴിയിലുള്ളതെന്നാണ് സ്വപ്ന സുരേഷ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കോൺസുൽ ജനറലിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ അനുമതിയില്ലാത്തതും 2016ലെ സംഭവത്തിന് തെളിവ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി കസ്റ്റംസ് ഇതിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ നൽകിയ മൊഴി തിരുത്താൻ ഷാജ് കിരൺ ഇടപെട്ടെന്ന വെളിപ്പെടുത്തലിലും ഇഡി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ഷാജ് കിരണിനെയും ഇഡി നോട്ടീസ് നൽകി വിളിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam