
മംഗ്ലൂരു : മംഗ്ലൂരുവില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകൻ പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തില്‍ അറസ്റ്റ് വൈകുന്നതിന് എതിരെ വ്യാപക പ്രതിഷേധം. കേരള-കര്‍ണാടക അതിര്‍ത്തിക്ക് സമീപം ബെല്ലാരെയിൽ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സംസ്കാക ചടങ്ങിനെത്തിയ ബിജെപി കര്‍ണാടക അധ്യക്ഷൻ നളീന്‍ കുമാര്‍ കട്ടീലിന്‍റെ വാഹനം പ്രവര്‍ത്തകര്‍ ഘരാവോ ചെയ്ത് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ദക്ഷിണ കന്നഡയില്‍ വിവിധയിടങ്ങളില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.
ഇന്നലെ രാത്രിയാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ പ്രവീണ്‍ നെട്ടാരെയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക ശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്.
read more പ്രവീണ്‍ നെട്ടാർ വധം: സുള്യയിൽ ബിജെപി കർണാടക അധ്യക്ഷനെ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ
പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഡ് ബൈക്ക് പൊലീസ് കസ്റ്റിഡിയിലെടുത്തു. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുകയാണ്. പോപ്പുലര്‍ പ്രണ്ടും, എസ്ഡിപിഐയുമാണ് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സുളിയ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബിജെപി ബന്ദ് നടത്തി. മൂന്ന് താലൂക്കുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ കര്‍ണാടക മുഖ്യമന്ത്രി പ്രവീണിന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് രാജികത്ത് ബിജെപി നേതൃത്വത്തിന് അയച്ചും യുവമോര്‍ച്ചയുടെ പ്രതിഷേധം തുടരുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന്മംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പറഞ്ഞു. മൂന്ന് പേർ ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയതെന്നും ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam