
തൃശൂർ: തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ അപാകതകളിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിച്ചയുടൻ തുടർ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിച്ചു. വലിയ വിവാദമുണ്ടാക്കിയ സംഭവങ്ങളിൽ ഇതുവരെയും ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയത്. കമ്മീഷണർ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നതെന്നതും ശ്രദ്ധേയമാണ്.
തൃശ്ശൂർ പൂരം: ആനകൾക്കുള്ള പട്ടയും കുടമാറ്റത്തിന്റെ കുടയും പൊലീസ് തടഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam