
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് പേര് നീക്കം ചെയ്ത് വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്‍റെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയുടെ സമീപിക്കുമെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്ന സംഭവത്തിലാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി.
1995 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനിൽവെച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരത്ത് വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കുറ്റപത്രത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്‍റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകൾ ഇല്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നുമുളള സുധാകരന്‍റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. തന്നെ മാത്രമല്ല, പിണറായി വിജയനെക്കൂടി ലക്ഷ്യം വെച്ചാണ് സുധാകരൻ ഗൂഡാലോചന നടത്തിയെതെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. കേസില്‍ ഇപി ജയരാജനും സർക്കാരും അപ്പീലുമായി പോയാൽ നിയമപരമായി നേരിടുമെന്ന് സുധാകരനും മറുപടി നൽകി.
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മീനുകളുടെ കൂട്ട കുരുതി തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam