'സുധാകരൻ നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവ്', ചിരിച്ചെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്ന് ഇ പി ജയരാജൻ

Published : Mar 04, 2026, 04:18 PM IST
ep jayarajan

Synopsis

63 വർഷത്തെ പാർട്ടി അംഗത്വം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണനയും പരിഹാസവും നേരിട്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ. 

തിരുവനന്തപുരം : സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജി സുധാകരനെ തള്ളാതെയും കൊള്ളാതെയും ഇ പി ജയരാജൻ. നല്ല പക്വതയും അനുഭവങ്ങളുമുള്ള നേതാവാണ് സുധാകരനെന്നും പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചുവെന്ന് പറയുമെന്നൊന്നും തോന്നുന്നില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ക്ക് ഒരു പാട് കാലത്തെ അനുഭവം ഉണ്ടെന്നും ജയരാജൻ സൂചിപ്പിച്ചു. സുധാകരനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമോ എന്ന ചോദ്യത്തിന് നാട്ടിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തയ്യാറായ പാർട്ടിയാണ് സിപിഐഎമ്മെന്നും ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജി സുധാകരന്റെ എഫ്ബി പോസ്റ്റ് കണ്ടില്ലെന്നും കൂടിയാലോചിച്ച ശേഷം വിഷയത്തിൽ മറുപടി പറയാമെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചാണ് ജി സുധാകരൻ 63 വർഷം നീണ്ട സിപിഎം അംഗത്വമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ അവഗണിച്ചുവെന്നും സുധാകരൻ ആരോപിക്കുന്നു, ഏറ്റവും ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തി കളിയാക്കി ചിരിക്കുകയും ചെയ്തുവെന്നും സുധാകരൻ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എന്താണ് ആന്‍റണി രാജു ചെയ്ത കുറ്റകൃത്യം? തൊണ്ടിമുതൽ കേസിൽ പ്രോസിക്യൂഷനോട് സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി
മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍