
കൊച്ചി: തൊണ്ടി മുതൽ തിരിമറിക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ലഹരിമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരിച്ചുനല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയോയെന്നും കോടതി ചോദിച്ചു. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങി നല്‍കിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ആരാഞ്ഞു. ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടി. ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നതിനായി ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി.
തൊണ്ടിമുതല്‍ നശിപ്പിച്ചെന്ന കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്‍റണി രാജു സമര്‍പ്പിച്ച ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് ആൻ്റണി രാജു അപ്പീൽ നൽകിയത്. നെടുമങ്ങാട് കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇല്ല. കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഉപഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. എന്നാല്‍, വിധി താൽക്കാലികമായി മരവിപ്പിച്ച ഉത്തരവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് നിലനിൽക്കുമെന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. നിലവിൽ ആന്‍റണി രാജുവിന് അയോഗ്യനാക്കിയ നടപടിക്ക് മാറ്റമില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും മത്സരിക്കാനുള്ല സാധ്യത മുന്നിൽ കണ്ടാണ് ആൻ്റണി രാജുവിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam