വേർപാടിന്‍റെ വേദനയില്‍ കലാലോകം; എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന്

By Web TeamFirst Published May 7, 2019, 6:32 AM IST
Highlights

രാവിലെ 9 മുതൽ 11മണിവരെ തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദ‍ർശനത്തിന് ശേഷം മൊട്ടാമ്പുറം ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കം. 

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 9 മുതൽ 11മണിവരെ തലശേരി മുനിസിപ്പൽ ടൗൺഹാളിൽ പൊതുദ‍ർശനത്തിന് ശേഷം മൊട്ടാമ്പുറം ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കം. ഗായകസംഘത്തെ കുടുംബം പോലെ കൊണ്ടുനടന്നിരുന്ന മൂസാക്കയുടെ വേർപാടിന്‍റെ വേദനയിലാണ് സഹപ്രവർത്തകർ

കൂടെ വരുന്നവർക്ക് അവസരം കൊടുക്കാനാണ് മൂസാക്ക എന്നും ശ്രദ്ധിച്ചതെന്ന് ഒന്നിച്ച് പാട്ടുപാടിയിരുന്നവർ ഓർക്കുന്നു. തലശേരിയിലെ ചോയ്സ് ഓർക്കസ്ട്രക്കാർക്കാണ് തനിക്ക് കിട്ടുന്ന പരിപാടികൾ മൂസ നൽകുക. അഞ്ചുകൊല്ലം മുമ്പ് വരെ എല്ലാരും ഒരു വണ്ടിയിലാണ് പരിപാടിക്ക് പോയിരുന്നത്. പഴയ മാപ്പിളപ്പാട്ടുകൾ മാത്രമായിരുന്നു മൂസ പാടിയത്. 

മൂന്ന് പാട്ടൊക്കെ പാടിയിട്ട് മാറിയിരിക്കും പക്ഷെ പ്രേക്ഷകർ വീണ്ടും പാടാൻ പറയും. ഒരു കുടുംബം പോലെ ഇവരൊക്കെ ജീവിച്ചു. പരിപാടി ഇല്ലാത്ത ദിവസങ്ങളിൽ വീടിന്‍റെ പിന്നിൽ കടൽക്കരയിൽ ഒന്നിച്ചിരുന്നു പാട്ട് പരിശീലിച്ചു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതൊക്കെയാണ് മൂസാക്ക എന്ന എരഞ്ഞോളി മൂസ. 

മാപ്പിളപ്പാട്ടിൽ പുതിയ പാട്ടുകാർ കാണിക്കുന്ന വികൃതമായ പരീക്ഷണങ്ങളെ എതിർത്ത മൂസക്കാ എന്നാൽ പാട്ടുകാരെ മക്കളെപ്പോലെ സ്നേഹിച്ചുവെന്ന് താജുദ്ദീൻ വടകര ഓര്‍മ്മിച്ചു. 

click me!