മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ തുടങ്ങിയ കട ജിസിഡിഎ അടപ്പിച്ചു; വീട്ടമ്മക്ക് താങ്ങായി എം എ യൂസഫലി

By Web TeamFirst Published Jul 18, 2021, 1:17 PM IST
Highlights

സംഭവം വാർത്തയായതോടെ എറണാകുളം എംഎൽഎ ടി ജെ വിനോദ് ഇടപെട്ടു. തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു.

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ അൻപത്തിനാലുകാരി നടത്തിയിരുന്ന കട വാടക കുടിശ്ശിക നൽകാത്തതിന്‍റെ പേരിൽ ജിസിഡിഎ അധികൃതർ അടച്ച് പൂട്ടി. ഉപജീവന മാർഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നിൽ സമരത്തിലാണിവർ. വാടക കുടിശ്ശിക ഇനത്തിൽ ഒൻപത് ലക്ഷം രൂപ അടക്കാനുണ്ടെന്ന് ജിസിഡിഎ അധികൃതർ പറയുന്നു. അതേസമയം, പ്രസന്ന അടക്കാനുള്ള തുക മുഴുവൻ അടക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി അറിയിച്ചു

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാ‍ർഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവർക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ൽ ഇവർക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാൻ അനുമതി നൽകിയത്. ഇപ്പോൾ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കൽ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.

 2015 മുതൽ വാടക അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാൽ കട തുറക്കാൻ അനുവദിക്കാമെന്നും ചെയർമാൻ പറഞ്ഞു. സംഭവം വാർത്തയായതോടെ എറണാകുളം എംഎൽഎ ടി ജെ വിനോദ് ഇടപെട്ടു. തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതിനിടെ ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്തു. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതർ തുക മുഴുവൻ ജിസിഡിഎയിൽ അടക്കുമെന്ന് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!