
തിരുവനന്തപുരം: പൊലീസിനെ പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചതിൽ വിമർശനത്തിന് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുമുണ്ട്. പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പൊലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ/പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നതെന്നും അവർ ചോദിച്ചു. എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് എസ്എച്ച്ഒയോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിത് നല്ല കാര്യമാണെന്നും ഡിജിപിക്കും കമ്മീഷണർക്കും നന്ദിയെന്നും അവർ കുറിച്ചു.
പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ ശ്രീലേഖക്കെതിരെ പൊലീസ് ഓഫിസ് അസോസിയേഷനും സിപിഎം നേതാവ് പി.കെ. ശ്രീമതിയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ശ്രീലേഖയുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam