
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതില്‍ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാര്‍ക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിര്‍ഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉള്‍ക്കൊണ്ട് ഗൃഹാങ്കണങ്ങളില്‍ ആഹ്ലാദം അലയടിക്കണം.
ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam