
കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണി. പുതിയ ജില്ലാ സെക്രട്ടറിമാർ അടക്കം ഇരുപതോളം പുതുമുഖങ്ങളെ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ആനാവൂർ നാഗപ്പനും പി കെ ശ്രീമതിയും അടക്കം മുതിർന്ന നേതാക്കൾ പടിയിറങ്ങും. എം.വി.ഗോവിന്ദൻ സെക്രട്ടറിയായി തുടരും. വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറിയായ വി.പി അനിൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറിയായ കെ വി അബ്ദുൽ ഖാദർ, കാസർകോട് ജില്ലാ സെക്രട്ടറിയായ എം രാജഗോപാൽ, കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരിൽ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവർ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും.
കോട്ടയത്ത് നിന്ന് ജെയ്ക് സി തോമസിനെയും, കോട്ടയത്ത് നിന്ന് തന്നെ റെജി സഖറിയെയും പരിഗണിക്കുന്നുണ്ട്. വാമനപുരം എംഎൽഎ ആയ ഡി.കെ. മുരളിയും പരിഗണന പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് സിഐടിയു സംസ്ഥാനെ സെക്രട്ടറി കെ. എസ്. സുനിൽ കുമാറിനെയും പരിഗണിക്കുന്നു. എറണാകുളത്ത് നിന്ന് പി ആർ മുരളീധരൻ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയേക്കും. കണ്ണൂരിൽ നിന്ന് എൻ. സുകന്യക്കും സാധ്യതയുണ്ട്. കൊല്ലത്ത് നിന്നുള്ള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായ എസ്. ജയമോഹനെയും പരിഗണിക്കുന്നു. ഇരവിപുരം എംഎൽഎ എം നൗഷാദിനെയും ആലപ്പുഴയിൽ നിന്ന് പി പി ചിത്തരഞ്ജൻ എംഎൽഎയെയും കെ. എച്ച്. ബാബു ജാനെയും പരിഗണിക്കുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെയും ആർ. ബിന്ദുവിനെയും പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം വിട്ട് പാർട്ടി പ്രവർത്തനത്തിനെത്തിയ എംവി.നികേഷ് കുമാറിനെ ക്ഷണിതാവ് ആക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
'ദിവ്യയിൽ നിന്നുണ്ടായത് പദവിക്ക് യോജിക്കാത്ത പ്രവൃത്തി'; പിപി ദിവ്യയെ തള്ളിപ്പറഞ്ഞ് എം വി ഗോവിന്ദൻ
നയസമീപനങ്ങളിലടക്കം വൻ പൊളിച്ചെഴുത്താണ് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലുണ്ടായത്. പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും ഇതുവരെയുള്ള നയ സമീപനങ്ങളിൽ വലിയ പൊളിച്ചെഴുത്താണ് നവകേരളത്തിനുള്ള കാഴ്ചപ്പാടെന്ന പേരിൽ പിണറായി വിജയൻ അവതരിപ്പിച്ച നവരേഖ. വൻതോതിൽ സ്വകാര്യ നിക്ഷേപം ആർജിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികൾ പൂര്‍ണ പിന്തുണയാണ് നൽകിയത്. സ്വകാര്യ പങ്കാളിത്തത്തിന് പുറമെ സെസും ഫീസും അടക്കമുള്ള നിർദേശങ്ങളിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിർദേശം മാത്രമാണ് സമ്മേളന ചർച്ചയിൽ ഉയർന്നത്. എല്ലാ മേഖലകളിലും സ്വകാര്യ നിക്ഷേപം കൊണ്ടുവരാനും അതിന് അനുകൂലമായ രീതിയിൽ പാർട്ടി നയത്തിലും നിയമത്തിലും കാലോചിത മാറ്റത്തിനും നിർദേശിക്കുന്ന നയരേഖയ്ക്ക് സമ്മേളനത്തിൽ എതിർപ്പുണ്ടായില്ല. സെസും ഫീസും ജനങ്ങളിൽ ആശങ്കയുണ്ടാക്കാനിടയുണ്ട്. സംശയങ്ങൾ ദൂരീകരിച്ച് വേണം നയം നടപ്പാക്കാനെന്ന അഭിപ്രായവും ഉയര്‍ന്നു. എന്നാൽ, നാലു മണിക്കൂർ ചർച്ചയിൽ പാർട്ടിയുടെ നയ വ്യതിയാനം ആരും ചോദ്യം ചെയ്തില്ലെന്നതാണ് ശ്രദ്ധേയം.