കനയ്യകുമാർ സിപിഐയുടെ അടിയുറച്ച പോരാളി; കോൺ​ഗ്രസിൽ ചേരുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം; കാനം രാജേന്ദ്രൻ

By Web TeamFirst Published Sep 16, 2021, 7:37 PM IST
Highlights

ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളതെന്നും കാനം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. 

തിരുവനന്തപുരം: സിപിഐ ദേശീയ എക്സിക്യൂട്ടീവ് അം​ഗം കനയ്യകുമാർ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിവാദപ്രചരണങ്ങൾ കൊണ്ട് സിപിഐയെയോ കനയ്യകുമാറിനെയോ തളർത്താൻ കഴിയില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ എന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളതെന്നും കാനം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കനയ്യകുമാർ എന്നീ ഹാഷ്ടാ​ഗുകളോടെയാണ് കാനം ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

''കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യകുമാർ കോൺഗ്രസിൽ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയിൽ ചില മാധ്യമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാർ സിപിഐ വിടുമെന്നും മറ്റു പാർട്ടികളിൽ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങൾ പ്രചരിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത്.

ഇത്തരം വിവാദ പ്രചാരണങ്ങൾ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളർത്താൻ കഴിയില്ല . കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ. ഗൂഢലക്ഷ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. ഒക്ടോബർ ആദ്യവാരത്തിൽ ചേരുന്ന നാഷണൽ കൗൺസിൽ യോഗത്തിൽ കനയ്യകുമാർ പങ്കെടുക്കുന്നത് ആണ്.''

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!