വഞ്ചിയൂരിൽ അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി നിർമ്മിക്കാൻ സാംസ്‌കാരിക വകുപ്പിന് ഭൂമി കൈമാറാനും, കെ-സ്പെയ്‌സിന്റെ എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്ററിനായി വേളി/തുമ്പയിൽ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ് പി വിയായി ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി

കെ- സ്പെയ്‌സിന്റെ നിർദ്ദിഷ്ട സംരംഭമായ എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്റർ സ്ഥാപിക്കുന്നതിനായി കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/തുമ്പയിൽ വിഎസ്എസി ക്യാമ്പസിനോട് ചേർന്നുള്ള 60 ഏക്കർ ഭൂമി 2013-ലെ RFCTLARR Act പ്രകാരം ഏറ്റെടുക്കുന്നതിന് അനുമതി നൽകി പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് കെസ്പെയ്‌സിനെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി നിയോഗിച്ചും, കെസ്പെയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ റിക്വിസിഷനിംഗ് അതോറിറ്റിയായി അധികാരപ്പെടുത്തിയും ഉത്തരവ്പുറപ്പെടുവിക്കും. 

ശബരി പാത പദ്ധതിക്ക് ചിലവാകുന്ന പകുതി തുക 1900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.