
തിരുവനന്തപുരം: യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കാട്ടാക്കട വീരണകാവ് മഠത്തികോണത് യുവതി തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്. കാട്ടാക്കട സ്വദേശിനി രാജലക്ഷ്മി (25 വയസ്സ്) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.
സ്ത്രീധനത്തിൻ്റെ പേരിലും മറ്റും ചേച്ചിയെ ഭർത്താവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ത്രീധനമൊന്നും വേണ്ട എന്നു പറഞ്ഞാണ് ചേച്ചിയെ അയാൾ വിവാഹം കഴിക്കാൻ വന്നത്. എന്നിട്ടും 25 പവനും 60000 രൂപയും ഞങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ കുറേ ദിവസമായി ചേച്ചിയെ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. കുട്ടികളൊന്നും വേണ്ട എന്നായിരുന്നു അയാളുടെ തീരുമാനം. ഇതിൻ്റെ പേരിലും ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു - രാജലക്ഷ്മിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ട് വർഷം മുൻപാണ് രാജലക്ഷ്മിയുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പ്രണയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ രണ്ട് കുടുംബങ്ങളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തതെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് രാജലക്ഷ്മി മരണപ്പെട്ടത്. എന്നാൽ മരിച്ചു എന്ന് പറയുന്ന സമയത്തിന് ഒരു മണിക്കൂർ മുൻപും രാജലക്ഷ്മി സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വളരെ സന്തോഷത്തിലായിരുന്നു അപ്പോൾ രാജലക്ഷ്മിയെന്നും ബന്ധുക്കൾ പറയുന്നു.
രാജലക്ഷ്മി തൂങ്ങി മരിച്ചെന്നാണ് ഭർത്താവിൻ്റെ വീട്ടുകാർ രാജലക്ഷ്മിയുടെ കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ കാട്ടാക്കാട പൊലീസിൽ കുടുംബം പരാതി നൽകിയെങ്കിലും ഇതുവരെ ഭർത്താവ് ബിനുവിൽ നിന്നും മൊഴിയെടുത്തില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam