Ansi kabeer | പരാതിയുമായി അൻസി കബീറിൻ്റെ കുടുംബം: അപകടത്തിലെ ദുരൂഹത നീക്കണം, റോയി വയലാട്ടിനെ സംശയം

By Web TeamFirst Published Nov 17, 2021, 4:52 PM IST
Highlights

അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്.

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ (Ansi Kabeer), റണ്ണർ അപ്പ് അഞ്ജന ഷാജൻ (Anjana Shajan) എന്നിവരടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകി. അപകടം നടക്കും മുൻപ് അൻസി കബീറും സംഘവും ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ തുടർച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്. 

അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിൻ്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയാണ്.

അതേസമയം മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടലുടമ റോയ് വയലാട്ടിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുക്കുകയാണ്.  ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കണ്ടെത്താൻ എക്സൈസിൻ്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. റോയ് വയലാട്ടിനെ ഡി ജെ പാർട്ടി  നടന്ന ഫോർട്ടു കൊച്ചിയില നമ്പർ 18 ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുക്കുന്നത്. ചോദ്യം ചെയ്യാനായി രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ വിളിച്ച് വരുത്തിയ ശേഷമാണ് റോയിയെ തെളിവെടുപ്പിനായി കൊണ്ട് പോയത്.

സി.സി.ടി.വി.ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡി.വി.ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. ഈ സാഹചര്യത്തിൽ യഥാർത്ഥ ഡിവിആർ കണ്ടെത്താനായി എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവി ആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുറഹ്മാൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് കാക്കനാട് ജയിലിൽ നിന്നും ഇന്ന് പുറത്തിറങ്ങി. അപകടത്തിൽ അബ്ദുറഹ്മാൻ ഒഴികെ മൂന്ന് പേരും മരിച്ചിരുന്നു..

click me!