
ആലപ്പുഴ: മരിച്ച ഭര്‍ത്താവില്‍ നിന്ന് സംഭരിച്ച നെല്ലിന്‍റെ വില നല്‍കാതെ ഉദ്യോഗസ്ഥർ മൂന്ന് മാസത്തോളം സര്‍ക്കാർ ഓഫീസുകള്‍ കയറ്റി ഇറക്കിയ വീട്ടമ്മക്ക് ഒടുവില്‍ നീതി. ഇത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് കൃഷി മന്ത്രി പി.പ്രസാദ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ക്കും ആലപ്പുഴ പാഡി ഓഫീസര്‍ക്കും കര്‍ശന നിര്‍ദേശം നൽകിയതോടെ രണ്ട് ദിവസം കൊണ്ട് ഷൈനി തോമസിന് രണ്ടേകാല്‍ ലക്ഷം രൂപ കൈമാറി.
എടത്വ സ്വദേശിനിയായ ഷൈനിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഷൈനിയുടെ ഭര്‍ത്താവ് റ്റോജോ തോമസ് കഴിഞ്ഞ മാര്‍ച്ചില്‍ സപ്ലൈക്കോക്ക് 75 ക്വിന്‍റല്‍ നെല്ല് നല്‍കി. കിട്ടേണ്ടത് രണ്ടേ കാല്‍ ലക്ഷം രൂപ. നെല്ല് നല്‍കിയതിന്‍റെ രേഖയായ പി ആര്‍ എസ് ലഭിച്ചെങ്കിലും പണം കിട്ടും മുന്‍പേ ന്യൂമോണിയ വന്ന് റ്റോജോ മരിച്ചു.
പിന്നീട് ആവശ്യപ്പെട്ട എല്ലാ രേഖകളുമായി ഷൈനി പണത്തിനായി അധികൃതരെ സമീപിച്ചു. ഒരു ഫലവുമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് മടക്കി. കഴിഞ്ഞ മൂന്ന് മാസമായി സപ്ലൈകോ, പാഡി ഓഫീസുകളും ബാങ്കും കയറി ഇറങ്ങുകയായിരുന്നു ഷൈനി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൃഷി മന്ത്രി പി പ്രസാദ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ബന്ധപ്പെട്ടു. 24 മണിക്കൂറിനകം പണം കൈമാറാന്‍ എംഡിക്കും ജില്ലാ പാഡി ഓഫീസര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ രണ്ട് ദിവസത്തിനകം ഷൈനിയുടെ അക്കൗണ്ടില്‍ പണമെത്തി.
കൃഷിയല്ലാതെ മറ്റൊരു വരുമാന മാര്‍ഗവും ഇല്ലാത്തതിനാല്‍, പലരില്‍ നിന്നും കടം വാങ്ങിയാണ് അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ ഷൈനി പോറ്റിയിരുന്നത്- "ഏഷ്യാനെറ്റ് ഈ വാര്‍ത്ത കൊടുത്തതുകൊണ്ടാണ് എത്രയും പെട്ടെന്ന് കാശ് കിട്ടിയത്. ഞങ്ങളുടെ എല്ലാവരുടെയും പേരില്‍ ഏഷ്യാനെറ്റിന് നന്ദി പറയുന്നു"- ഷൈനി പറഞ്ഞു.