'മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം'; കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ഹൈക്കോടതി

Published : Mar 26, 2024, 11:17 PM ISTUpdated : Mar 26, 2024, 11:20 PM IST
'മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം'; കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ഹൈക്കോടതി

Synopsis

സംഭവം കോടതിയെ വിവരണാതീതമായി വേദനിപ്പിക്കുന്നുവെന്നും കേരളത്തിൽ ഇത്തരം സംഭവം നടന്നെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു

മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടുവയസ്സുകാരി ഫാത്തിമ നസ്റീൻ ക്രൂരമർദനത്തെ തുടർന്ന മരിച്ചതിൽ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയാ കേസെടുക്കാനുള്ള നടപടികളാണ് ഹൈക്കോടതി ആരംഭിച്ചത്. സ്വമേധയ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. സംഭവം കോടതിയെ വിവരണാതീതമായി വേദനിപ്പിക്കുന്നുവെന്നും കേരളത്തിൽ ഇത്തരം സംഭവം നടന്നെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.സംഭവത്തില്‍ കോടതിയുടെ ഉള്ളുലഞ്ഞുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സ്വമേധയാ കേസെടുക്കാനുള്ള അനുമതി തേടി ഹൈക്കോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ്‌ ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയിൽ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. 

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഫയാസിന്‍റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അമ്മ ഷഹാനത്തിന്‍റേയും ബന്ധുക്കളെടെയും പരാതി ശരിവെക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 

പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ നീക്കം; ലീഗ് നേതാക്കളെ എതിര്‍പ്പറിയിച്ച് എംഎസ്എഫ് സംസ്ഥാന നേതൃത്വം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും