
ഇടുക്കി : സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും മകൻ തന്നെ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചീനിക്കുഴിയില്‍ (Cheenikuzhi) മകനെയും കുടുംബത്തെയും ചുട്ടുകൊന്ന(Idukki Murder ) ഹമീദ് (Hameed) പൊലീസിന് നൽകിയ മൊഴി. തന്റെ സ്വത്തുക്കളെല്ലാം രണ്ട് ആൺ മക്കൾക്കും നേരത്തെ വീതിച്ചു നൽകിയിരുന്നുവെന്നും സ്വത്ത് കിട്ടിയ ശേഷം ഇവർ തന്നെ നോക്കിയില്ലെന്നുമാണ് ഹമീദ് ആരോപിക്കുന്നത്. തറവാട് വീടും അതിനോട് ചേർന്ന പറമ്പും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. തന്റെ സംരക്ഷിക്കാമെന്നും പറമ്പിലെ ആദായം എടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തറവാട് വീടും പറമ്പും ഫൈസലിന് നൽകിയത്. എന്നാൽ ഫൈസൽ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിന് നൽകിയ മൊഴി. ഇന്നലെ രാവിലെ ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു.
എന്നാൽ ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു.
ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായത്. ചീനിക്കുഴിയിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസൽ. മൂത്ത മകൾ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും ഇളയമകൾ അസ്ന കൊടുവേലി സാൻജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാനായി അഞ്ച് കുപ്പി പെട്രോളുമായാണ് ഹമീദ് എത്തിയത്. രണ്ട് കുപ്പിയിലെ പെട്രോൾ വീടിന് അകത്തേക്ക് ഒഴിച്ച് തീകൊളുത്തി. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതിയെത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞു. വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
'എല്ലാ ദിവസവും മത്സ്യവും മാംസവും വേണം, തനിക്ക് ജീവിക്കണം'; കസ്റ്റഡിയില്‍ കൂസലില്ലാതെ ഹമീദ്
വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തി. എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ല. ഒടുവിൽ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.
'തീപടര്‍ന്ന വിവരം അറിയിച്ചത് ഫൈസല്‍'; വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്ന് ദൃക്സാക്ഷി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam