വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇടുക്കി: ഇടുക്കിയിൽ (Idukki) നാലംഗ കുടുംബത്തെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തിയ (Murder). കേസില്‍ പ്രതികരണവുമായി ദൃക്സാക്ഷി രാഹുല്‍. വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് മുഹമ്മദ് ഫൈസലിന്‍റെ മകളാണെന്ന് രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് പറഞ്ഞ് പന്ത്രണ്ടേ മുക്കാലോട് കൂടി ഫോണിലേക്ക് കുഞ്ഞിന്‍റെ കോള് വരികയായിരുന്നു. ഓടിയെത്തിയെങ്കിലും വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.തീപടര്‍ന്നതോടെ രക്ഷപ്പെെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

"ഫ്രണ്ട് ഡോര്‍ ലോക്കായിരുന്നു. ഡോര്‍ ചവിട്ടിത്തുറന്ന് അകത്ത് കയറി. എന്നാല്‍ ഉള്ളിലെ ബെഡ്റൂമിന്‍റെ ഡോറും ലോക്കായിരുന്നു. അത് പൊളിച്ച് അകത്ത് കയറിയപ്പോള്‍ ഉള്ളില്‍ തീയായിരുന്നു. എന്‍റെ പുറകില്‍ നിന്ന് ഫൈസലിന്‍റെ അച്ഛന്‍ ഹമീദ് പെട്രോള്‍ കുപ്പി എറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ തള്ളി താഴെയിട്ടു. ഫൈസലും കുടുംബവും ബാത്ത്റൂമില്‍ ആണ് ഇരുന്നിരുന്നത്. പതിനേഴും പന്ത്രണ്ടും വയസ്സുള്ള പിള്ളേരാണ് ഫൈസലിന്". തങ്ങളുടെ വീട്ടിലായിരുന്നു ചെറുപ്പം മുതലേ കുട്ടികള്‍ കളിച്ചുവളര്‍ന്നതെന്നും രാഹുല്‍ ഓര്‍മ്മിച്ചു.

ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഇന്ന് രാവിലെ അതിദാരുണമായി കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഹമീദെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.