'ഗുരുതര സ്വകാര്യതാ ലംഘനം, തുടർന്നാൽ നിയമനടപടിയിലേക്ക് പോകും'; ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ

Published : Jun 16, 2026, 11:18 AM IST
Fathima Tehliya

Synopsis

വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ​ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

തിരുവനന്തപുരം: തന്റെ സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന ഓൺലൈൻ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ. വ്യക്തിപരമായ സംഭാഷണങ്ങളും ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും പ്രചരിപ്പിക്കുന്നത് ​ഗുരുതര സ്വകാര്യതാ ലംഘനം. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് പോകുമെന്ന് എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പ്

എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്: ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷണലൈസ് ചെയ്യുകയും അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ മോണിറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകൾ എന്റെ പി. ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു. പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു കോഡ് ഓഫ് കോൺഡക്റ്റും പാലിക്കാതെ ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്. മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല. ലഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ സ്റ്റോക്കിം​ഗും പ്രൈവസി വയലേഷനും ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി കണ്ണൂർ മേയർ പി ഇന്ദിര, മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി
പാർട്ടിക്ക് പത്മകുമാറിനെ പേടിയില്ലെന്ന് പി കെ ശ്രീമതി, ഒരു സമ്മർദ്ദത്തിനും സിപിഎം വഴങ്ങിയിട്ടില്ലെന്നും പ്രതികരണം