
തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിന് ഫീസ് വർധിപ്പിച്ച് സർക്കാർ ഉത്തരവ്. 30 രൂപ ആയിരുന്നത് 150 രൂപയായി വർധിപ്പിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് തിരുത്തി നൽകാനായി പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഫീസ് പ്രത്യേകമായി നിശ്ചയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റു തിരുത്തലുകൾക്ക് ഫീസായി നിശ്ചയിച്ചിരുന്ന 30 രൂപ തന്നെയാണ് ഈടാക്കിയിരുന്നത്.
എന്നാൽ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ പേര് തിരുത്തി നൽകുന്നതിന് നിലവിൽ ഈടാക്കുന്ന ഫീസായ 30 രൂപ 150 രൂപയായി വർദ്ധിപ്പിപ്പിക്കണമെന്ന് കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. പുതിയ സർട്ടിഫിക്കറ്റിന്റെ വിലയും, പ്രിന്റിംഗ് ചെലവുകളും പരിഗണിക്കുമ്പോൾ ഫീസിനത്തിൽ ഈടാക്കുന്ന 30 രൂപ വളരെ കുറവാണെന്നും ചെലവിന് ആനുപാതികമായ രീതിയിൽ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പരീക്ഷാ കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലും പരീക്ഷാ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ഫീസ് വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam