
കണ്ണൂര്‍: സംസ്ഥാനത്ത് ഉയരുന്ന കൊവിഡ് കേസുകൾക്ക് പുറമെ പകർച്ചപ്പനി വ്യാപകം. 15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്. ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. വടക്കൻ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേർക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പകർച്ചപ്പനി വ്യാപകമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാസർഗോഡ് ആണ് മുന്നിൽ. ഇന്നലെ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്.
സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ പനി ബാധിച്ചു മരിച്ചു. ഇന്നലെയും മിനിഞ്ഞാന്നും മാത്രമായി പനി ബാധിച്ചവർ 30,000 ന് അടുത്താണ്. കഴിഞ്ഞ മാസം പനി ബാധിച്ചത് 3,50,000 പേർക്കാണ്. വയനാട്ടിൽ എലിപ്പനി ഭീഷണിയുമുണ്ട്. ഇന്നലെ മാത്രം 7 പേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചു. ചെതലയം, പുൽപ്പള്ളി, ഇടവക, ചീരാൽ, കോട്ടത്തറ ഇങ്ങനെ 7 സ്ഥലങ്ങളിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. മൊത്തം എലിപ്പനി മരണം 21 ആയി. ഇന്നലെ സംസ്ഥാനത്ത് 51 പേർക്ക് ഡെങ്കി, 12 ചിക്കൻപോക്‌സ് എന്നിവ സ്ഥിരീകരിച്ചു . എറണാകുളത്ത് മാത്രം 19 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തക്കാളിപനി അടക്കം കുട്ടികളിലും പകർച്ചപ്പനി വ്യാപകമാണ്. അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജർ നിലയെ തന്നെ ഇവ ബാധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam