സ്വർണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നടപടി എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വാദം നടക്കുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ടെന്ന് പറയാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
സ്വർണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നടപടി എന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം. എന്നാൽ കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള അന്വേഷണം എന്നത് ആർക്കെതിരെയും കള്ള തെളിവുണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്ന് സർക്കാർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയിലെ വിവരങ്ങളാണ് അതിന് കള്ളപ്പണ കേസുമായി ബന്ധമില്ലെന്നും സർക്കാർ വാദിച്ചു. നിയമപരമായി നിലനിൽക്കാത്ത ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.