
കണ്ണൂർ: എക്സിക്യൂട്ടീവ് എക്പ്രെസ് ട്രെയിനിന്റെ ബോഗിക്ക് തീപിടിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെയിൽവേ തന്നെ അട്ടിമറി സംശയിക്കുന്നതായി അറിയിച്ച സംഭവത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും. ഷർട്ടിടാത്ത ഒരാൾ കാനുമായി ട്രെയിനിന് അടുത്തേക്ക് നടന്നടുക്കുന്നതും തിരിച്ചുപോകുന്നതും ആണ് ദൃശ്യങ്ങളിലുള്ളത്. രാത്രി ഒന്നേ മുക്കാലോട് കൂടിയായിരുന്നു ട്രെയിനിന് തീപിടിച്ചത് ശ്രദ്ധയിൽ പെട്ടത്. തീപിടിത്തത്തിൽ പിൻഭാഗത്തെ ജനറൽ കോച്ച് പൂർണമായും കത്തി നശിച്ചു. പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പ്രാഥമികമായ സംശയം. അതേസമയം എലത്തൂരിൽ തീവെപ്പ് നടന്ന അതേ തീവണ്ടി തന്നെയാണ് ഇത്തവണയും തീപിടിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം.
ഒന്നേകാലിന് ആണ് തീ കണ്ടതെന്നാണ് ദൃക്സാക്ഷി പറയുന്നത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതി. പാർസൽ ജീവനക്കാർ അവിടെ ഉണ്ടായിരുന്നു. കൂടുതൽ പുകയുണ്ടെന്ന് പറഞ്ഞാണ് അവർ പോയി നോക്കിയത്. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റേഷൻ മാസ്റ്ററോട് കാര്യം പറഞ്ഞപ്പോൾ സൈറൻ മുഴക്കി. പത്തുപതിനഞ്ച് മിനിറ്റിനുള്ളിൽ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലായിരുന്നു തീ കണ്ടത്. പിന്നീട് മുഴുവനായി കത്തിന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദ. പെട്ടെന്നാണ് തീപടർന്നത്. അതുകൊണ്ട് തന്നെ സംഭവം ദൂരൂഹമാണെന്നും ദൃക്സാക്ഷി പറഞ്ഞു.
അതേസമയം, കണ്ണൂർ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ വിവരങ്ങൾ തേടി. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. എലത്തൂർ സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻ ഐ എ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയായിരുന്നു എൻ ഐ എ അന്വേഷണത്തിന് വഴിതുറന്നത്.
Read mroe: തൃശ്ശൂരിലെ സ്റ്റുഡിയോയില്‍ കയറി യുവാവ് കാമറ പൊട്ടിച്ചു, ഉടമയെ ആക്രമിച്ചു: കാരണം അതിവിചിത്രം !
പ്രതി ഷാറൂഖ് സെയ്ഫി ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തതിൽ ദൂരൂഹതയുണ്ടെന്ന് എൻ ഐ എ നേരത്തെ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു. തീവയ്പിന് ആസൂത്രിത സ്വഭാവമുണ്ട്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നത് തള്ളാനാകില്ലെന്നുമാണ് എൻ ഐ എ റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിരുന്നു.അന്വേഷണം കേരള പൊലീസിൽ മാത്രമായി ഒതുക്കിയാൽ മറ്റു കണ്ണികളിലേക്ക് എത്തില്ലെന്നും സൂചിപ്പിച്ചാണ് എൻ ഐ എ അന്ന് റിപ്പോർട്ട് നൽകിയത്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കരുതേണ്ടി വരുമെന്നും ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും എൻ ഐ എ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കേസ് പുരോഗമിക്കുന്നതിനിടയിലാണ് അതേ ട്രെയിനിന് തീപിടിത്തമുണ്ടായിരിക്കുന്നത് എന്നത് ഗൌരവത്തോടെയാണ് പൊലീസും എൻഐഎയും കാണുന്നത്.
ഷർട്ടിടാതെ ഒരാൾ ട്രെയിനിന് അടുത്തേക്ക് പോകുന്നതും വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ.. കാണാം വീഡിയോ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam