കഴിഞ്ഞ പ്രളയ സമയത്താണ് സർക്കാർ ഹൈഡ്രോളിക് കട്ടർ പോലുള്ള ആധുനിക 'ഹൈ പവർ' ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് അനുവദിച്ചു നൽകുന്നത്.
പിറവം: യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിനൊടുവിൽ, പള്ളിയ്ക്കകത്തുകേറി നിലയുറപ്പിച്ച കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാൻ ശ്രമിക്കുന്ന പൊലീസിന് പള്ളിയുടെ പൂട്ടിയിട്ട ഗേറ്റ് പ്രതിബന്ധമായി. അതോടെ അതിനെ മറികടക്കാൻ പോലീസ് ഫയർ ഫോഴ്‌സിനെ വിളിച്ചു വരുത്തി. പൂട്ടുപൊളിക്കാനുള്ള പരമ്പരാഗത മാർഗങ്ങൾ ഫലിക്കാതെ വന്നതോടെ ഹൈടെക്ക് മാർഗ്ഗങ്ങൾ അവലംബിച്ചിരിക്കുകയാണ് അവർ. ഈയടുത്ത് സേനയുടെ ഭാഗമായ ഹൈഡ്രോളിക്ക് കട്ടർ ആണ് ഈ ദുഷ്കര ദൗത്യത്തിനായി ഇപ്പോൾ അഗ്നിശമന സേനയുയ്ക്ക് ഉപയോഗപ്പെട്ടിരിക്കുന്നത്.
വളരെയധികം പവറുള്ള ഈ ഹൈഡ്രോളിക് കട്ടറിന്റെ ബ്ലേഡുകൾ പ്രതിഷേധക്കാരുടെ കൈകൾക്ക് തൊട്ടടുത്തുകൂടി ഗേറ്റിന്റെ പൈപ്പുകൾ അറുത്തിടുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഈ യന്ത്രം തെല്ലൊന്ന് പാളിയാൽ, പ്രതിഷേധക്കാരുടെ കൈകൾ അതിനിടയിൽ വന്നാൽ നിമിഷനേരം കൊണ്ട് ഗേറ്റിന്റെ ഇരുമ്പുപൈപ്പ് മുറിഞ്ഞതിലും എളുപ്പത്തിൽ കൈത്തണ്ട രണ്ടായി മുറിഞ്ഞിരുന്നേനെ. പ്രതിഷേധങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ എളുപ്പത്തിൽ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ പ്രളയ സമയത്താണ് ആധുനിക ഉപകരണങ്ങളുടെ കുറവ് ഫയർഫോഴ്‌സിനുണ്ട് എന്ന് തിരിച്ചറിഞ്ഞ് സർക്കാർ ഹൈഡ്രോളിക് കട്ടർ പോലുള്ള ആധുനിക 'ഹൈ പവർ' ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് അനുവദിച്ചു നൽകുന്നത്. ഈ ഉപകരണം ഉപയോഗപ്പെടുത്തേണ്ടി വരുന്ന ആദ്യത്തെ വിവാദപ്രശ്നമാണ് അഗ്നിശമന സേനയ്ക്ക് പിറവം പള്ളിത്തർക്കം. എത്ര ബലപ്പെട്ട പൂട്ടും നിഷ്പ്രയാസം പൊളിച്ചു നീക്കാം എന്നതാണ് ഹൈഡ്രോളിക് കട്ടറുകളുടെ പ്രത്യേകത. വാഹനങ്ങളുടെ ടയറുകളും മറ്റും മാറ്റാൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ജാക്കുകളുടെ അതേ പ്രവർത്തനതത്വമാണ് ഹൈഡ്രോളിക് കട്ടറുകളുംപ്രയോജനപ്പെടുത്തുന്നത്.