ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.
ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.
റാസൽഖൈമയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. നാളെ (മാർച്ച് 5) മുതൽ മാർച്ച് 7 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചിയിലേക്ക് രാവിലെ 09:25ന് വിമാനം പുറപ്പെടും. തിരിച്ച് റാസൽഖൈമയിലേക്ക് പുലർച്ചെ 04:25 നാണ് സർവീസ്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ അടക്കമുള്ള പല വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതർ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടതാണ്.


