
കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരാണ് പള്ളി ഗേറ്റ് താഴിട്ട് പൂട്ടിയിട്ടത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പൂട്ടുപൊളിച്ച് പള്ളിക്കകത്ത് കയറിയത്. ഏണി ഉപയോഗിച്ചും പൂട്ടുപൊളിച്ചുമാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. വൈദികരടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിക്കുള്ളിൽ നിലയുറച്ചിരിക്കുന്നത്.
അതേസമയം, എന്ത് വന്നാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിക്കകത്ത് കടത്തില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിഭാഗം. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കം അല്ലാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്നും യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കി. വിശ്വാസി സമൂഹത്തിന്റെ രോധനം നിസ്സഹായവസ്ഥ, വിശ്വാസം, ആവശ്യം ഇതൊന്നും കോടതി കണ്ടില്ലെന്ന് നടിക്കരുത്. ഞങ്ങൾ നീതിപീഠത്തോട് ആദരവ് കാണിക്കുന്നവരാണ്. സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഇറങ്ങിപോകില്ലെന്നും ആരെങ്കിലും ബലംപ്രയോഗിച്ച് ഇറക്കിവിടണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. അതുകൊണ്ട് ജില്ലാഭരണകൂടവും പൊലീസും ഞങ്ങളോട് സഹകരിക്കണം. ഇവിടെ നിലയുറച്ചിരിക്കുന്ന അമ്മമാരും പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവർ മരിച്ചാലും പള്ളിയിൽ നിന്ന് പോകില്ലെന്നാണ് പറയുന്നത്.
തിരുമേനിമാരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഞങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാൽ ഈ സഭയിൽ സമാധാനം ഉണ്ടാകുമെന്നാണോ ഇവിടെയുള്ള ഓർത്തോഡക്സ് വിഭാഗവും കോടതിയും ചിന്തിക്കുന്നതെങ്കിൽ അങ്ങനെതന്നെ ചെയ്തോളു. ഇത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമവ്യവസ്ഥയോട് കാലുപിടിച്ച് പറയുകയാണെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam