
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ ആണ് കത്തിയതെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം.
അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. വെൻ്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികൾക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണ്.
അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളേജിലെത്തി. വെന്റിലേറ്ററിൻ്റെ ഉള്ളിൽ നിന്നാണ് തീ കത്തിയതെന്നും ഉടൻ തന്നെ ഓക്സിജൻ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പുക പരന്നതോടെ മുഴുവൻ രോഗികളേയും മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഫയർഫോഴ്സിൻ്റെ നിയന്ത്രണം തുടരുകയാണ്. മറ്റിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. എല്ലാ രോഗികളും സുരക്ഷിതരാണെന്നും ആശങ്കയുടെ വകയില്ലെന്നും മേയർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam