ഏഴ് മലയാളികളടക്കം പത്ത് പെൺകുട്ടികളാണ് സൈനിക് സ്കൂളിലെ ആദ്യ ഗേൾ ബാച്ചിലുള്ളത്. പെൺകുട്ടികൾക്കായി പ്രത്യേക ഡോർമിറ്ററികളടക്കം തയാറായി കഴിഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സൈനിക സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയിരിക്കുന്നത്
തിരുവനന്തപുരം: അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം സൈനിക് സ്കൂളിൽ പ്രവേശനം നേടി പെൺകുട്ടികളുടെ ആദ്യ ബാച്ച്. ഏഴ് മലയാളികളടക്കം പത്ത് പെൺകുട്ടികളാണ് സൈനിക് സ്കൂളിലെ ആദ്യ ഗേൾ ബാച്ചിലുള്ളത്. പെൺകുട്ടികൾക്കായി പ്രത്യേക ഡോർമിറ്ററികളടക്കം തയാറായി കഴിഞ്ഞു. വലിയ സ്വപ്നങ്ങളോടെയാണ് സൈനിക സ്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയിരിക്കുന്നത്. പൂജയ്ക്കും അഫ്രയ്ക്കും എയർഫോഴ്സിൽ ചേരണമെന്നാണെങ്കില്‍ വേദയ്ക്കും ദേവനന്ദയ്ക്കും ആഗ്രഹം സൈനിക ഡോക്ടറാവാണ്.
അങ്ങനെ ആഗ്രഹങ്ങളും സ്വപ്നങ്ങൾക്കും സാക്ഷാത്കാരിക്കുന്നതിനായി അവര്‍ക്ക് ഇനി മുതല്‍ സൈനിക സ്കൂളിന്‍റെ മേല്‍വിലാസം കൂടിയുണ്ട്. നിരവധി പ്രഗത്ഭരെ സമ്മാനിച്ച, തിരുവന്തപുരത്തിന്റെ അഭിമാനചിഹ്നമായ കഴക്കൂട്ടം സൈനിക് സ്കൂളിന്റെ തലപ്പൊക്കം ഇനി ഈ പത്ത് പേര്‍ക്കും പേരിനൊപ്പം ചേര്‍ക്കാം, ഒപ്പം ആദ്യ ഗേൾ ബാച്ചിലെ മിടുമിടുക്കികളെന്ന പേരും.
പത്ത് പേരിൽ ബാക്കിയുള്ള രണ്ട് പേർ ബിഹാറിൽ നിന്നാണ്, ഒരാൾ ഉത്തർപ്രദേശുകാരിയുമാണ്. ദേശീയ തലത്തിൽ നടന്ന എൻട്രൻസ് ടെസ്റ്റ് ജയിച്ചാണ് ഈ പത്ത് പേരും ചരിത്രത്തിലേക്ക് ഇടംപിടിച്ചത്. ആറാം ക്ലാസിലേക്കാണ് പ്രവേശനം. നിലവിൽ ഓൺലൈൻ ക്ലാസുകാണുള്ളത്. സ്കൂൾ തുറക്കുമ്പോള്‍ പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാനായുള്ള സൗകര്യങ്ങൾ അടക്കം സൈനിക് സ്കൂൾ ക്യാംപസിൽ തയാറാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.