നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.
തിരുവനന്തപുരം: അവനവൻചേരിയിൽ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് തീരദേശ നിവാസികളുടെ തുറമുടക്കി സമരം. അഞ്ചുതെങ്ങിൽ റോഡുപരോധിച്ച മത്സ്യത്തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായി മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി. ഇവിടെവച്ച് ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ ലൂസിയാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു.
ഇന്ന് മത്സ്യബന്ധവും വിപണനവും നിർത്തി വച്ചു. നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. ഇന്നലെ തീരദേശത്ത് മനുഷ്യച്ചങ്ങലയും മത്സ്യത്തൊഴിളികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് അവനവൻചേരിയിൽ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ മത്സ്യം ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവർക്കെതിരെ നടപടി എടുത്തിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.