
പാലക്കാട്: പാലക്കാട്ടെ വോട്ട് കോഴ ആരോപണത്തിൽ ശോഭ സുരേന്ദ്രനെതിരെ പ്രതികരണവുമായി ദൃശ്യങ്ങൾ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് എൻ വിനേഷ്. കൺമുന്നിൽ കണ്ട ഒരു കളവ് കയ്യോടെ പിടിക്കുകയും അത് ആവർത്തിക്കരുത് എന്ന് വളരെ ബഹുമാനത്തോടെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനോട് താനും കൂടെയുള്ള വരും പറയാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വിനേഷ് ഫേസ്ബുക്കിൽ കുറിച്ചു. അവിടെ തീരേണ്ട വിഷയം വഷളാക്കിയത് ശോഭ സുരേന്ദ്രനാണ്.
ഒരു കളവ് മറക്കാൻ അവർ ആയിരം കളവുകൾ നിരത്തുകയായിരുന്നു. പക്ഷേ നിമിഷ നേരം കൊണ്ട് അവയെല്ലാം പൊളിഞടുങ്ങി. പിന്നീട് തന്‍റെ ബയോ ചെകയലായിരുന്നു. ഇനി അതിന് വേണ്ടി സമയം കളയേണ്ട. അത് അറിയാൻ ഇപ്പോൾ നിങ്ങടെ കൂടെയുള്ള പുത്തൻ പണക്കാരായ ബിജെപിക്കാരെ വിട്ട് പാലക്കാട്ടെ പഴയ ബിജെപിക്കാരോട് ചോദിച്ചാലിയാം. ഭീഷണയോട് പരമ പുച്‌ഛം മാത്രമാണ്. ആദ്യം പിടിച്ച കൊടി എസ്എഫ്ഐയുടേതും ഇപ്പോൾ പിൻതുടരുന്നത് കോൺഗ്രസിന്‍റേതുമാണ് എന്നും വിനേഷ് കുറിച്ചു.
വോട്ടെടുപ്പ് ദിവസവും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് യുഡിഎഫും എൽഡിഎഫും തീരുമാനിച്ചിട്ടുള്ളത്. പൊലീസ് കേസെടുത്തത് കണ്ടാലറിയാവുന്ന എൻഡിഎ പ്രവർത്തകർക്കെതിരെയാണ്. ഇതിനിടെ പൂഞ്ഞാറിലും ബിജെപി വോട്ടിന് പണം നൽകിയെന്ന് ആരോപണം ഉയർന്നതോടെ പാര്‍ട്ടിക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. വോട്ടിന് കോഴ നൽകിയെന്ന വിവാദത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്.
പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ സ്ത്രീ വയോധികക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടിരുന്നു. ബിജെപി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വയോധികയും കുടുംബവും പരിശോധനയിൽ പറഞ്ഞതെന്ന് വീട്ടിലെത്തി അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
പൈസയൊന്നും തന്നിട്ടില്ലെന്നും ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ വിവരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുറത്തുനിന്നും വന്നവർ പണം തന്നിട്ടില്ലെന്നും അവർ പറഞ്ഞതായി ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. മാധ്യമങ്ങളോട് ആദ്യം പണം ലഭിച്ചെന്ന് പറഞ്ഞതടക്കം ചൂണ്ടിക്കാട്ടിയപ്പോൾ, ഞങ്ങളോട് പണം തന്നിട്ടില്ലെന്നാണ് വയോധിക മറുപടി നൽകിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ശേഷം തുടർ നടപടിയുണ്ടാകുമെന്നും അവർ വിവരിച്ചു. കണ്ണാടി പഞ്ചായത്തിലെ തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്ക്കാണ് ബി ജെ പി പ്രവർത്തകർ പണം നൽകിയതായി ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam