
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. പൊലീസിൽ നിന്ന് പിരിച്ചുവിട്ടവരും അച്ചടക്ക നടപടി നേരിട്ടവരുമാണ് ആഭ്യന്തര വകുപ്പിന് അപ്പീൽ നൽകിയത്. താൻ പഴയ കെ.എസ്.യു പ്രവർത്തകനാണെന്ന് പോലും അപ്പീലിൽ എഴുതി നൽകുന്നു. സ്‌ത്രീ പീഡന കേസിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ 10 വർഷം, എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് അച്ചടക്ക നടപടി നേരിട്ടവരാണ് എത്തുന്നത്. ഇവരിൽ പലരും ഗുരുതര അച്ചടക്ക നടപടിക്ക് വിധേയരായവരാണ്. മുൻ സർക്കാറിന്റെ കാലത്ത് നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. കോഴിക്കോട് ബലാത്സംഗക്കേസ് പ്രതിയായ പൊലീസുകാരനെയും പിരിച്ചുവിട്ടിരുന്നു. ഇയാളുൾപ്പെടെയാണ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയത്.
സ്വർണം പൊട്ടിക്കൽ കേസിൽ പിരിച്ചുവിട്ടപ്പെട്ട ഉദ്യോഗസ്ഥനും, കസ്റ്റഡി മരണക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാൻ വ്യാജ വിവരങ്ങൾ ചോർത്തിയതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകി. മുൻ സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തിയാണ് പലരും അപ്പീൽ നൽകിയത്. സാധാരണയായി ഇത്തരം അപ്പീലുകളിൽ രാഷ്ട്രീയബന്ധമൊന്നും ആരും വെളുപ്പെടുത്താറില്ല. കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ തുടങ്ങിയവരുടെ ശുപാർശയിലാണ് അപ്പീലുകൾ വരുന്നതെന്നും ശ്രദ്ധേയം. അപ്പീലുകൾ പരിഗണിച്ച ഫയലുകൾ മുന്നോട്ട് നീങ്ങുന്നു. എന്നാല്‍, എങ്ങനെയാണ് സർക്കാർ തീരുമാനമെടുക്കുക എന്നതാണ് ഉറ്റുനോക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam