
റാന്നി: കാട്ടാനയെ തടയാൻ വനാതിർത്തിയിൽ പുതിയ പദ്ധതി ആരംഭിക്കാൻ വനം വകുപ്പ് ഒരുങ്ങുന്നു. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ഇടിച്ചക്കയ്ക്ക് നല്ല ഡിമാൻഡുണ്ട്. ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും മന്ത്രി പറഞ്ഞു.
കാട്ടാനയെ തടയാൻ ഇതൊക്കെയേ ഉള്ളു പരിഹാരം. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കിൽ ചക്ക പഴുത്ത് കഴിഞ്ഞാൽ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർത്ഥ്യമാണ്. വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ല. ചക്കയുടെ ശല്യം നിൽക്കുമ്പോഴാണ്, പ്ലാൻ്റേഷൻ കോർപറേഷൻ നേതൃത്വത്തിൽ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി പറഞ്ഞു.
പണ്ടൊക്കെ ഒരു കാട്ടാനക്കൂട്ടത്തിൽ അൻപതോളം ആനകൾ ഉണ്ടായിരുന്നു. അവയെ നയിച്ചിരുന്നത് ഏറ്റവും പരിചയ സമ്പത്തുള്ള തള്ളയാന ആയിരുന്നു. എന്നാലിപ്പോൾ അത് അഞ്ചോ എട്ടോ ആയി ചെറിയ കൂട്ടങ്ങളായി ചുരുങ്ങിയെന്നും അവയെ നയിക്കുന്നത് പരിചയക്കുറവുള്ള ആനയാണെന്നും മന്ത്രി പറഞ്ഞു. കാട്ടാനയുടെ ആവാസമേഖലയിലേക്ക് മനുഷ്യർ കടന്നുചെല്ലുന്നതിന് അനുസരിച്ചാണ് അവ ചെറിയ കൂട്ടങ്ങളായി നാട്ടിലേക്ക് ഇറങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. പണ്ടൊക്കെ വനത്തിലൂടെ പോകുമ്പോൾ ആന മനുഷ്യരെ ആക്രമിക്കില്ലായിരുന്നു. ഇപ്പോൾ ആന മനുഷ്യരെ കാണുമ്പോൾ അക്രമാസക്തമാകുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam